ശ്രദ്ധിക്കുക

ശ്രദ്ധിക്കുക

മലയാളം ഫോണ്ട് വ്യക്തമായി വായിക്കുന്നതിനു http://font.downloadatoz.com/downloading,2138,kartika.html ഇന്‍സ്റ്റാള്‍ ചെയ്യുക






എല്ലാ ആഴ്ചയിലും ബ്ലോഗില്‍ പുതിയ വിവരങ്ങള്‍ ഉല്‍പെടുത്തുന്നതാണ് ഈ ബ്ലോഗില്‍ നിന്നും ലഭികുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സാബത്തിക ഇടപാടുകള്‍ക്ക് യാതൊരുവിധ ഉത്തരവാദവും ഉണ്ടായിരിക്കുകയില്ല വളര്‍ത്തു പക്ഷികളും ആയി ബന്ധപെട്ടിട്ടുള്ള നിങ്ങളുടെ അറിവുകളും ആവശ്യങ്ങളും പ്രസിധപെടുത്തുന്നതിനു ബന്ധപെടുക


വെള്ളിയാഴ്‌ച, ഡിസംബർ 13, 2013

കോഴിവളര്‍ത്തല്‍ മാതൃക


  കോഴിവളര്‍ത്തല്‍ മാതൃകയായി ഭാര്‍ഗവി



 
വീട്ടില്‍ കഴിഞ്ഞുകൂടണം, വരുമാനവും നേടണം. കോഴിക്കോട് ജില്ലയില്‍ താമരശ്ശേരിക്കടുത്ത് തച്ചംപൊയിലിലെ ശ്രീവൈശാഖില്‍ ഭാര്‍ഗവി നാരായണന്റെ ആഗ്രഹം അതായിരുന്നു. അങ്ങനെയാണ് കോഴിവളര്‍ത്ത ലിലേക്ക് തിരിഞ്ഞത്. പന്ത്രണ്ട് വര്‍ഷമായി ഈ മേഖലയിലെ സജീവ സാന്നിധ്യമാണ് ഭാര്‍ഗവി.

ചാത്തംഗലത്തെ റീജ്യണല്‍ പൗള്‍ട്രി ഫാമില്‍നിന്ന് രണ്ടായിരം കോഴിക്കുഞ്ഞുങ്ങള്‍ അടങ്ങുന്ന ഓരോ യൂണിറ്റ് സ്വീകരിച്ചാണ് വളര്‍ത്തിത്തുടങ്ങുന്നത്. ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങള്‍ നാല്‍പ്പത്തഞ്ച് ദിവസത്തെ പരിചരണത്തിനുശേഷം വില്‍പ്പനയ്ക്ക് പാകമാകും. 45 മുതല്‍ 55 ദിവസത്തിനിടെ ഗ്രാമപ്പഞ്ചായത്തിന്റയും മൃഗാസ്പത്രിയുടെയും ഉത്തരവാദിത്വത്തില്‍ നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ വില്‍പ്പന നടക്കും.

മുട്ടക്കോഴികളായതിനാല്‍ ഇവയെ വീട്ടമ്മമാര്‍ അവരുടെ വീട്ടാവശ്യത്തിന് വളര്‍ത്തുകയാണ്. ഗ്രാമസഭകളില്‍ തീരുമാനിക്കപ്പെട്ടവര്‍ക്കാണ് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. ചിട്ടയായും കൃത്യമായും പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനാല്‍ സര്‍ക്കാറിന്റെ അംഗീകൃത വളര്‍ത്തുകാരിയാണ് ഭാര്‍ഗവി. മികച്ച കര്‍ഷകര്‍ക്ക് 'ആത്മ' നല്‍കുന്ന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

വളര്‍ത്തുന്ന രീതി

വീട്ടിനടുത്ത് തയ്യാറാക്കിയ പ്രത്യേക ഷെഡിലാണ് കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. വശങ്ങളില്‍ കമ്പിവലയിട്ടതിനാല്‍ കാറ്റുംവെളിച്ചവും നന്നായി ലഭിക്കുന്ന മുറികളാണ്. പട്ടി, കുറുക്കന്‍ തുടങ്ങിയ ജന്തുക്കളില്‍നിന്ന് സംരക്ഷണവുമുണ്ട്. കൂടാതെ, ചൂടും വെളിച്ചവും കൂടുതല്‍ ലഭിക്കുന്നതിന് പ്രത്യേക ബള്‍ബുകളും ഘടിപ്പിച്ചിട്ടുണ്ട്. ആവശ്യത്തിന് ഉണക്കിയ ഈര്‍ച്ചപ്പൊടി നിലത്തുവിരിച്ച് അതിലാണ് കോഴികള്‍ യഥേഷ്ടം ഓടിക്കളിക്കുന്നത്. വെള്ളവും തീറ്റയും നല്‍കുന്നതിന് പ്രത്യേകതരത്തിലുള്ള പാത്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

തീറ്റ നല്‍കല്‍

കൃത്യമായ അളവിലും സമയക്രമത്തിലും തീറ്റയും കുടിവെള്ളവും അവയ്ക്ക് ആവശ്യമാണ്. വട്ടത്തില്‍ വളച്ചുകെട്ടിയ ടിന്‍ഷീറ്റിനാല്‍ അതിരിട്ട് അതില്‍ കടലാസ് വിരിച്ചാണ് ഒന്നാംദിവസം കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. ആയിരം കുഞ്ഞുങ്ങള്‍ക്ക് 100 ഗ്രാം എന്ന തോതില്‍ ഗ്ലൂക്കോസ് വെള്ളത്തില്‍ ലയിപ്പിച്ച് നല്‍കുന്നു.

കുഞ്ഞൊന്നിന് ഒരുഗ്രാം തോതില്‍ സ്റ്റാട്ടര്‍ തീറ്റയും നല്‍കുന്നു. രണ്ടാംദിവസംമുതല്‍ ആദ്യത്തെ ആഴ്ച ആയിരം കുഞ്ഞുങ്ങള്‍ക്ക് ആറര കിലോഗ്രാം തോതില്‍ തീറ്റ നല്‍കുന്നു. ഏഴാംദിവസം മുതല്‍ തീറ്റ ഇരട്ടിയാക്കണം. പതിന്നാലാംദിനംവരെ 13 കി.ഗ്രാം വരെ തീറ്റ നല്‍കുന്നു. മൂന്നാമത്തെ ആഴ്ച തീറ്റ മൂന്നിരട്ടിയാക്കണം. 21-ാം ദിവസംവരെ 20 കി.ഗ്രാം തീറ്റയാണ് വേണ്ടത്. നാലാമത്തെ ആഴ്ച തീറ്റയുടെ അളവ് ഒരിരട്ടികൂടി വര്‍ധിപ്പിക്കുന്നു. 26-28 കി.ഗ്രാം തീറ്റയാണ് അന്ന്. 35-ാം ദിവസംവരെ 35 കി.ഗ്രാം വീതം തീറ്റ നല്‍കുന്നത് പിന്നീട് വില്‍ക്കുന്നതുവരെ തുടരും.

ആരോഗ്യപരിരക്ഷ

കോഴിക്കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന കോഴിവസന്ത, കോഴിവസൂരി തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പിടിപെടുന്നത് ഒഴിവാക്കുന്നതിന് പ്രത്യേകം ശ്രദ്ധചെലുത്തേണ്ടതുണ്ട്. രോഗം ബാധിച്ചാല്‍ വലിയൊരു സാമ്പത്തികനഷ്ടം ഉറപ്പാണ്.

രണ്ടാംദിവസം മുതല്‍ ആദ്യത്തെ അഞ്ച് ദിവസം ആന്റിബയോട്ടിക് വെള്ളത്തില്‍ ലയിപ്പിച്ച് നല്‍കുന്നു. ഏഴാംദിവസം കോഴിവസന്തയ്‌ക്കെതിരെ ആര്‍.ഡി.എഫ് 1 വാക്‌സിന്‍ ഒരു തുള്ളിവീതം കണ്ണില്‍ ഉറ്റിക്കുന്നു. എട്ടാംദിവസം കരളിനും മറ്റ് ശരീരഭാഗങ്ങള്‍ക്കും കരുത്തുലഭിക്കുന്നതിനായി ലിവോളും വിറ്റാമിനുകള്‍ ലഭിക്കുന്നതിന് ഗ്രോവി പ്ലക്‌സും നല്‍കുന്നു.

പതിന്നാലാംദിവസം രക്താതിസാരത്തിനെതിരെ ഐ.ബി.ഡി. കണ്ണില്‍ ഉറ്റിക്കുന്നു. 21-ാം ദിവസം ആര്‍.ഡി.എഫ്1 വാക്‌സിന്റെ ബൂസ്റ്റര്‍ഡോസും 28-ാം ദിവസം ഐ.ബി.ഡി.യുടെ ബൂസ്റ്റര്‍ഡോസും പാലില്‍ ലയിപ്പിച്ചുനല്‍കുന്നു. 35-ാം ദിവസം വിരകള്‍ക്കെതിരെ ആല്‍ബന്‍ഡസോള്‍ വെള്ളത്തില്‍ ലയിപ്പിച്ചുനല്‍കുന്നു. 42-ാം ദിവസം കോഴി വസന്തയ്‌ക്കെതിരെ ചിറകിനടിയില്‍ ആര്‍ 2 ബി കുത്തിവെപ്പ് നല്‍കുന്നതോടെ ഈ പ്രതിരോധവത്കരണം പൂര്‍ത്തീകരിക്കുന്നു. മഴക്കാലത്ത് വേനല്‍ക്കാലത്തെ അപേക്ഷിച്ച് ചൂടുംവെളിച്ചവും കുറവായതിനാല്‍ അത് പരിഹരിക്കുന്നതിനുവേണ്ടി ബള്‍ബുകള്‍ കത്തിക്കുന്നതിന്റെ എണ്ണം കൂട്ടേണ്ടതുണ്ട്.

15 രൂപ നിരക്കില്‍ വാങ്ങിയ കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് പാകമാകുമ്പോള്‍ 450 മുതല്‍ 500 ഗ്രാം വരെ തൂക്കം വരും. സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 90 രൂപയാണ് ഒരുകോഴിക്ക് ലഭിക്കുന്നത്. ഒന്നരമാസമാണ് ഒരു യൂണിറ്റിനുവേണ്ടി ചെലവഴിക്കേണ്ടത്. ഇത്തരം മൂന്ന് യൂണിറ്റുകള്‍ വളര്‍ത്താന്‍ ആവശ്യമായ സൗകര്യം ഭാര്‍ഗവിയുടെ ഫാമിലുണ്ട്.

ഒരു യൂണിറ്റ് തുടങ്ങി രണ്ടാഴ്ച പൂര്‍ത്തിയാവുമ്പോഴാണ് അടുത്ത യൂണിറ്റ് സ്വീകരിക്കുന്നത്. അതിനാല്‍ മൂന്ന് യൂണിറ്റുകളിലായി മൂന്ന് വ്യത്യസ്ത പ്രായത്തിലുള്ള ആറായിരം കോഴികള്‍ ഫാമില്‍ വളരും. ഒരു യൂണിറ്റിലെ കോഴിവില്‍പ്പന പൂര്‍ത്തിയായാല്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷമേ അതിലേക്ക് പുതിയ കുഞ്ഞുങ്ങളെ കൊണ്ടുവരുന്നുള്ളൂ. ഫാം വൃത്തിയാക്കുന്നതിനും രോഗാണുക്കളും കീടങ്ങളുമെല്ലാം നശിക്കുന്നതിനും ഫാമിന്റെ ഈ വിശ്രമസമയം പ്രയോജനപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9645813287.